Ashish Jose Ambat - സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള ചികിത്സ

https://www.facebook.com/ashishjoseambat/posts/1703894686361143

സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള ചികിത്സ- ഇല്ലാത്ത രോഗത്തിന് വല്ലാത്ത ചികിത്സ നല്‍കുമ്പോള്‍ തകര്‍ന്നു അടിയുന്ന സാധുമനുഷ്യരുടെ ജീവിതങ്ങള്‍.
മനുഷ്യചരിത്രത്തില്‍ രണ്ടാംലോക മഹായുദ്ധത്തോളം ഭീകരമായ ഒരു യുദ്ധം ഉണ്ടായിട്ടില്ല എന്ന് പറയാം. നാസി ഫാഷിസവും മനുഷ്യകുലവും ആയി നേരിട്ട് നടത്തിയ പോരാട്ടമായിരുന്നു അത്. ബ്രിട്ടാനിക്ക വിശ്വവിജ്ഞാനകോശത്തിലെ വിവരങ്ങള്‍പ്രകാരം അഞ്ചുകോടിയോളം മനുഷ്യരാണ് നിഷ്ഠുരമായി യുദ്ധപാതയില്‍ കൊല്ലപ്പെട്ടത്. പരമോന്നത തലവന്‍ ആയി അവരോധിക്കപ്പെട്ട അഡോള്‍ഫ് ഹിറ്റ്ലറിന്‍റെ നേതൃത്വത്തില്‍ നാസി ജര്‍മ്മനി തങ്ങളുടെ ശത്രുരാജ്യങ്ങള്‍ ആയി പ്രഖ്യാപിച്ച ബ്രിട്ടന്‍, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളോട് മാത്രമല്ല തങ്ങളുടെ സ്വന്തം രാജ്യാതിര്‍ത്തിയില്‍ താമസിച്ചിരുന്ന യഹൂദജനങ്ങളും, ജിപ്സികളും ആയിരുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരുടെ നേരെയും ദുഷ്പ്രഭുത്വമായി നരനായാട്ട് നടത്തി. ഇതര ലോകശക്തികള്‍ തങ്ങളുടെ കര-നാവിക-വ്യോമ സേനകളുടെ ബലത്തില്‍ പ്രതിരോധം തീര്‍ത്തിരുന്നുവെങ്കിലും ആദ്യകാലങ്ങളില്‍ ജപ്പാന്‍റെയും ഇറ്റലിയുടെയും സഖ്യബലത്തിലും സാങ്കേതിക മേന്മയിലും നാസി പട്ട ജയിച്ചു മുന്നേറി കൊണ്ടിരുന്നു.
യുദ്ധത്തില്‍ കേവല സൈനിക ബലത്തെക്കാളും പ്രധാനപ്പെട്ടതാണ് യുദ്ധ തത്രം എഫെക്ടീവ് ആയി സേനാവിഭാഗങ്ങളില്‍ എത്തിക്കുക എന്നത്. വളരെയധികം പ്രദേശത്ത് വ്യാപിച്ചു നടത്തിയിരുന്ന യുദ്ധപോരാട്ടങ്ങള്‍ ആയിരുന്നതിനാല്‍ വൈദ്യുതകാന്ത തരംഗങ്ങളായിട്ടായിരുന്നു സന്ദേശങ്ങള്‍ കൈമാറിയിരുന്നുന്നത്. പക്ഷെ ഇതില്‍ ഒരു പാളിച്ച ഒളിഞ്ഞിരിക്കുന്നുണ്ട് ഒരു രാജ്യത്തിന്‍റെ രഹസ്യനിര്‍ദ്ദേശം ശത്രുരാജ്യങ്ങള്‍ക്ക് റീസിവര്‍ വച്ച് തിരിച്ചു അറിയാന്‍ സാധിക്കുമായിരുന്നു. ഇതിനു പരിഹാരമായി പല രഹസ്യപൂട്ടുകളും അഥവാ സൈഫിറിംഗ് രീതികളും വികസിപ്പിച്ചിരുന്നു എങ്കിലും ഏറ്റവും ഫലപ്രദം ആയത് ഒന്നാംലോക മഹായുദ്ധത്തിന്‍റെ അവസാന നാളുകളില്‍ ജര്‍മ്മന്‍ സാങ്കേതിക വിദഗ്‌ദ്ധന്‍ ആയിരുന്ന ഡോ.ആര്‍ത്തര്‍ വികസിപ്പിച്ചു എടുത്ത എനിഗ്മ മിഷിനായിരുന്നു. ഇതൊരു electro-mechanical rotor cipher machine ആയിരുന്നു. ഇവയുടെ പ്രവര്‍ത്തനം ലളിതമായി വിശദീകരിക്കാന്‍ ശ്രമിച്ചാല്‍: രണ്ടു ജോഡി എനിമ്ഗ മിഷിന്‍ ഉണ്ടെങ്കില്‍ ആദ്യത്തില്‍ 'A' എന്ന അക്ഷരം ഞെക്കിയാല്‍ അതിനെ 'B' എന്ന രീതില്‍ ഔട്ട്‌പുട്ട് തരുകയും, ഈ 'B' എന്ന ഔട്ട്‌പുട്ടിനെ അടുത്ത എനിഗ്മ മിഷിന്‍ സ്വീകരിച്ചു 'A' എന്ന് റീഡ് ചെയ്യുകയും ചെയ്യും. ഇതില്‍ നമ്മള്‍ നല്‍കുന്ന സന്ദേശത്തെ 159 ക്വന്‍റ്റില്യന്‍ (158,962,555,217,826,360,000) വ്യത്യസ്ത രീതിയില്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഓരോ ദിവസവും ജര്‍മ്മന്‍ സൈന്യം തങ്ങള്‍ക്ക് നല്‍കാനുള്ള യുദ്ധതത്രം സൈനികവിഭാഗങ്ങളെ എനിഗ്മ മിഷിന്റെ സഹായത്തോട് കൂടി എത്തിച്ചു കൊണ്ടിരുന്നു. ബ്രിട്ടന്‍ പോരാട്ടത്തില്‍ പിടിച്ചു എടുത്തത്‌ വഴി ഒരു എനിഗ്മ മിഷിന്‍ കൈവശം ലഭിക്കുകയും അതിലെ റീവേഴ്സ് എഞ്ചിനിറിംഗ് ചെയ്തിരുന്നു എങ്കിലും ഓരോ ദിവസവും ജര്‍മ്മന്‍ സൈന്യം ഇതിലെ എന്‍ക്രിപ്ഷന്‍ കീ അഥവാ എങ്ങനെ സന്ദേശങ്ങളെ രഹസ്യസന്ദേശം ആകണം എന്ന രീതി മാറ്റുമായിരുന്നു. ബ്രിട്ടനില്‍ ബ്ലെച്ളി പാര്‍ക്കില്‍ സ്ഥിതി ചെയ്തിരുന്ന Government Code and Cypher School (GC&CS)യിലെ ഗവേഷകര്‍ക്ക് ആയിരുന്നു ഈ രഹസ്യകോഡ് ബ്രേക്ക് ചെയ്യേണ്ട ചുമതല. ഈ ഗവേഷ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. അലന്‍ ടൂറിംഗ് എന്ന ക്രിപ്റ്റോഅനാലിസ്റ്റ് പക്ഷെ യുദ്ധത്തിന്‍റെ ദിശ തന്നെ മാറ്റി. അദ്ദേഹം എനിഗ്മ മിഷിന്‍ വച്ചുള്ള രഹസ്യകോഡുകള്‍ തകര്‍ക്കാന്‍ ഒരു ഇലക്ട്രിക്‌ കംപ്യൂട്ടിംഗ് മിഷിന്‍ കണ്ടെത്തി അത് പോലെ ജര്‍മ്മനിയില്‍ നിന്നുള്ള പ്രഭാതത്തിലെ കാലാവസ്ഥ റിപ്പോര്‍ട്ടില്‍ എന്‍ക്രിപ്ഷന്‍ കീയിലോട് ഉള്ള സൂചനകള്‍ ഉള്ളത് ആയി ഡോ. ടൂറിംഗ് മനസ്സിലാക്കി . ഫലത്തില്‍ ജര്‍മ്മന്റെ യുദ്ധ തത്രങ്ങള്‍ ബ്രിട്ടന്‍ നേരത്തെ അറിയാനും അവരെ ഫലപ്രദമായി പ്രതിരോധിക്കാനും സാധിച്ചു. യു.കെയുടെ പ്രധാനമന്ത്രിയായിരുന്ന വിന്‍സെന്‍റെ ചര്‍ച്ചില്‍ രണ്ടാംലോകമഹായുദ്ധത്തിന്‍റെ വിജയത്തില്‍ വ്യക്തിപരമായി ഏറ്റവും അധികം സംഭാവന നല്‍കിയത് അലന്‍ ടൂറിംഗ് ആണെന്ന് അഭിപ്രായപ്പെട്ടുക ഉണ്ടായി. ( goo.gl/so6Wom) ആധുനിക കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയ്ക്കു വഴി തെളിച്ച സാങ്കേതിക ഗവേഷകനും ഡോ.അലന്‍ ടൂറിംഗ് ആയിരുന്നു. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക മേഖല എന്ന് വിളിക്കുന്ന 'കൃത്രിമ വിവേകം' അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റ്റിലിജന്‍സ് രംഗത്തും അടിത്തറ പാകിയത്‌ ടൂറിംഗ് തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ 1950യിലെ "Computing Machinery and Intelligence" എന്ന പേപ്പര്‍ മിഷ്യന്‍ ഇന്‍റ്റിലിജന്‍സ് ഇടത്തില്‍ ഉള്ള ഗവേഷങ്ങള്‍ക്ക് വഴി തെളിയിച്ചു. കമ്പ്യൂട്ടര്‍ ശാസ്ത്രരംഗത്തെ നോബല്‍ പ്രൈസ് എന്ന അറിയപ്പെട്ടുന്ന ടൂറിംഗ് പ്രൈസും ഇദ്ദേഹത്തിന്‍റെ പേരില്‍ ആണ്. ജീവശാസ്ത്രത്തിലും ടൂറിംഗ് മികച്ച സംഭാവനകള്‍ നടത്തിട്ടുണ്ട്‌. പ്രത്യേകിച്ചു ജീവികളുടെ അവയവങ്ങളുടെ രൂപികരണം അഥവാ മോര്‍ഫോജെനെസില്‍ രസതന്ത്രപരമായ വശങ്ങളില്‍.
ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെയും ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും പലവിധത്തില്‍ അടിത്തറയിട്ട പ്രതിഭ ആയിരുന്നു ടൂറിംഗ് . പക്ഷെ ഇദ്ദേഹത്തോട് യൂദ്ധാന്തര ബ്രിട്ടന്‍ പെരുമാറിയത് അതീവ ക്രൂരമായി ആയിരുന്നു. അദ്ദേഹം ഗണിത ശാസ്ത്രത്തിലും, കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്തും, ജീവശാസ്ത്രത്തിലും നടത്തിയ ഗവേഷണങ്ങളും രണ്ടാംലോകമഹായുദ്ധത്തിലെ സേവനകളും റദ്ദ് ചെയ്തു കൊണ്ട് Victorian-era Criminal Law Amendment Act പ്രകാരം ഒരു ഭീകര കുറ്റവാളിയായി ഇദ്ദേഹത്തെ മുദ്ര കുത്തി. അദ്ദേഹം ഒരു സ്വവര്‍ഗ്ഗാനുരാഗി ആയിരുന്നു എന്നത് ആയിരുന്നു രാജ്യം കണ്ട കുറ്റം! ശേഷം “organo-therapy" എന്ന വിചിത്ര ചികിത്സയ്ക്കും അദ്ദേഹം ഇരയായി. ഒടുവില്‍ കടുത്ത വിഷാദ രോഗത്തിനു അടിമപ്പെട്ടു 1954 ജൂണ്‍ എട്ടാം തീയതിയിലെ പ്രഭാതത്തില്‍ ഭവനത്തില്‍ മരിച്ചു കിടക്കുന്ന ടൂറിംഗിനെയാണ് ജോലിക്കാര്‍ കണ്ടെത്തുന്നത്, സമീപം പാതി കടിച്ച ഒരു അപ്പിള്‍ കഷണവും ഉണ്ടായിരുന്നു, ഒട്ടോപ്സി റിപ്പോര്‍ട്ട് പ്രകാരം സയ്നഡ് പോയിസിനിംഗ് വഴിയാണ് അദ്ദേഹം മരണത്തിന്‍റെ മായ ലോകത്തിലോട് വഴുത്തി വീണത്.
ഡോ. അലന്‍ ടൂറിംഗിന്‍റെ മരണത്തിനു അരനൂറ്റാണ്ടോളം കഴിഞ്ഞു ബ്രിട്ടിഷ്‌ ഭരണക്കൂടം ടൂറിംഗിനോടും അദ്ദേഹത്തെ പോലെ നിഷ്ഠുരമായി വേടയാട്ടപ്പെട്ട ആയിര കണക്കിന് നിരപരാധികളായ സ്വവര്ഗ്ഗാനുരാഗികളോട് ക്ഷമാപണം നടത്തി. സ്വവര്‍ഗ്ഗാനുരാഗം എന്നത് സ്വാഭാവികമായ ഒരു ലൈംഗിക പ്രത്യേകതയാണെന്നും അത് തിരിച്ചു അറിയാതെ അങ്ങനെയുള്ളവരുടെ ജീവിക്കാന്‍ ഉള്ള അവകാശത്തിനു നേരെ ഭരണകൂടം നടത്തിയ അക്രമങ്ങള്‍ക്കുള്ള മാപ്പ് അപേക്ഷിക്കല്‍ ആയിരുന്നു അത്. ഇന്ന് ലോകാരോഗ്യസംഘടനായ WHO ഉള്‍പ്പെടെ ലോകത്ത് ആകമാനം ഉള്ള സ്വവര്‍ഗ്ഗാനുരാഗികളായ മനുഷ്യരുടെ ആത്മാഭിമാനത്തോട് കൂടിയുള്ള ജീവിതത്തിനും നിലനില്‍പ്പിനും ആയി വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നുണ്ട്. മെഡിക്കല്‍ ലിറ്ററെച്ചറില്‍ 'iatrogenic problem' എന്ന് ഒന്നുണ്ട് അതായത് ഒരു പ്രത്യേക ചികിത്സ കൊണ്ട് മുന്‍പ് ഇല്ലാതെ ഇരുന്ന പ്രശ്നം കടന്നു വരുന്ന അവസരങ്ങളെ കുറിക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗമാണ്. വിഷാദത്തിലോടും മരണത്തിലോടും ടൂറിംഗിനെ പോലെ ആയിരക്കണക്കിനു മനുഷ്യരെ തള്ളിയിട്ടത് ഇല്ലാത്ത രോഗത്തിനു നല്‍കിയ വല്ലാത്ത ചികിത്സ കൊണ്ട് ഉണ്ടായ ഇയാട്രോജെനിക് പ്രോബ്ല്സ് വഴിയായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ ശാസ്ത്രീയ മേഖലയിലും വൈദ്യമേഖലയിലും ഉണ്ടായ ഗവേഷണ പഠനങ്ങളുടെ വെളിച്ചത്തില്‍ 1973യില്‍ മാനസിക ആരോഗ്യമേഖലയിലെ ഡഗ്നോസ്ടിക് മാനുവലില്‍ ( DSM) നിന്ന് സ്വവര്‍ഗ്ഗാനുരാഗത്തെ ഒരു മാനസികരോഗം എന്ന നിലയില്‍ നിന്ന് ഒഴിവ് ആക്കിയിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 1975യില്‍ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ ലോകത്ത് ആകമാനം ഉള്ള മാനസികആരോഗ്യ ചികിത്സകരോട് ഈ വിഷയത്തില്‍ പൊതു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു അത് ഇപ്രകാരം ആയിരുന്നു " take the lead in removing the stigma of mental illness that has long been associated with homosexual orientations." ക്ലിനിക്കല്‍ രംഗത്ത് ദീര്‍ഘകമായി നടന്ന പഠനങ്ങള്‍ എല്ലാം തന്നെ ഉറപ്പ് ആകുന്നത് സ്വര്‍ഗ്ഗാനുരാഗ പെരുമാറ്റങ്ങളും, താത്പര്യങ്ങളും, അടുപ്പങ്ങളും സ്വാഭാവികവും സദ്‌ഗുണവുമായ ലൈംഗിക പ്രത്യേകതകളില്‍ ഒന്നും, യാതൊരുവിധത്തിലും ഒരു രോഗാവസ്ഥയും അല്ല എന്നും ആയതിനാല്‍ തന്നെ ചികിത്സ കൊണ്ട് 'മാറ്റാന്‍' പറ്റുന്ന കാര്യവും അല്ല എന്നുമാണ്. ( goo.gl/mm6WZV)
വസ്തുതകള്‍ ഇപ്രകാരം ആയിരിക്കുമ്പോള്‍ തന്നെ നമ്മുടെ കേരളത്തില്‍ ഉള്‍പ്പെടെ ധാരാളം ചതിയന്മാര്‍ ഇന്നും സ്വവര്‍ഗ്ഗാനുരാഗം ചികിത്സിച്ചു മാറ്റാവുന്ന ഒരു രോഗാവസ്ഥ ആണെന്നും അതിനുള്ള ചികിത്സ വിദ്യകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട് എന്നും കള്ളവ് ആയി അവകാശപ്പെട്ടുകയും സാധുകളായ സ്വവര്‍ഗ്ഗാനുരാഗികളുടെയും അവരുടെ കുടുംബങ്ങളുടെയും മാനസിക ആരോഗ്യവും ജീവിതവും തകര്‍ക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനി കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടൈറ്റസ് വര്‍ഗ്ഗീസ് എന്ന വ്യാജനാണ്. സ്വവര്‍ഗ്ഗാനുരാഗം ഒരു പെരുമാറ്റ വൈകല്യം ആണെന്നും അത് രൂപികരിക്കാന്‍ കാരണം ബാല്യകാല വളര്‍ച്ചയില്‍ ശക്തമായ ഒരു പിതാവിന്‍റെ സമീപം ഇല്ലാതെ ഇരിക്കയും കുട്ടി അമ്മയോട് കൂടുതല്‍ അടുക്കയും ചെയ്യുന്നത് ആണ് എന്നും പിതാവിനാല്‍ ജീവിതത്തില്‍ ഒരിക്കലും മാനസികവും ഭൌതികവും ആയി സ്വാധീനിക്കപ്പെട്ടാത്ത പുരുഷന്‍ മാത്രേ മറ്റൊരു പുരുഷനോട് പ്രണയവും ലൈംഗിക ആകര്‍ഷണവും തോന്നുക ഉള്ളൂ എന്നു തുടങ്ങിയ അസംബന്ധങ്ങളാണ് ടൈറ്റസ് വര്‍ഗീസ്‌ അവകാശപ്പെട്ടുന്നത്. ഇത് പോലെയുള്ള പൂര്‍ണ്ണമായും അസത്യവും അപകടരവും ആയ കാര്യങ്ങള്‍ വാസ്തവികം എന്ന വ്യാജേന അവതരിപ്പിക്കാന്‍ മലയാളിത്തിലെ പല ദ്രിശ്യമധ്യമങ്ങളും ഇദ്ദേഹത്തിനു ഇടം നല്‍കിയത് ആയി യൂട്ട്യൂബില്‍ തിരഞ്ഞാല്‍ കാണാം. ക്യാന്‍സറും എയിഡ്സും പോലെ ചികിത്സ ഭേദം ആകാവുന്ന, ആകേണ്ട ഒന്നാണ് സ്വവര്‍ഗ്ഗാനുരാഗം എന്നാണ് ഈ ഫ്രോഡിന്‍റെ അവകാശവാദം. ( goo.gl/NLgeaX)
1990യില്‍ തന്നെ ലോകാരോഗ്യസംഘടന കൂടി ചേര്‍ന്ന ജനറല്‍ അസംബ്ലിയില്‍ സ്വവര്‍ഗ്ഗാനുരാഗം ഒരിക്കലും ഒരു മാനസികരോഗമോ വൈകല്യമോ ആയി കാണാന്‍ പാടില്ല എന്ന തീരുമാനം കൈക്കൊള്ളുക ഉണ്ടായി. രണ്ടായിരത്തി പന്ത്രണ്ടിയിലെ റിപ്പോര്‍ട്ട് പ്രകാരം സ്വവര്‍ഗ്ഗാനുരാഗം ഒരു മാനസിക രോഗമോ വൈകല്യമോ അല്ലാതെ കൊണ്ട് അത് ചികിത്സിച്ചു മാറ്റുക എന്നത് സാധ്യമല്ല എന്നും അത്തരം ശ്രമങ്ങള്‍ വ്യക്തികളില്‍ കൂടുതല്‍ അപകടം ഉണ്ടാക്കും എന്നും പ്രസ്താവിക്കുക ഉണ്ടായി. ഇതോടൊപ്പം സ്വവര്‍ഗ്ഗരോഗത്തോട് ഉള്ള അകാരണമായ ഭീതിയും വെറുപ്പും ജനിപ്പിക്കുന്ന ഹോമോഫോബിക് ചിന്ത ധാരകളെ പ്രതിരോധിക്കേണ്ട ആവശ്യകതയെപ്പറ്റിയും ലോകാരോഗ്യസംഘടന വ്യക്തം ആക്കുക ഉണ്ടായി.
(goo.gl/YBvSie). ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ കേരള സെക്രട്ടറിയായ ഡോ എന്‍.സൂല്ഫിയും ഹോമോസെഷ്വാലിറ്റി എന്നത് സ്വാഭാവികമായ ഒരു ലൈംഗിക പ്രത്യേകതയാണ് എന്നും അതിനു ചികിത്സ നല്‍കുക എന്നത് ആധുനിക വൈദ്യശാസ്ത്ര രീതിയ്ക്കു വിരുദ്ധം ആണെന്നും സര്‍ക്കാര്‍ ഈ അവസരത്തില്‍ നിയമനടപടിയ്ക്ക് ഒരുങ്ങണം എന്നും മാധ്യമങ്ങളില്‍ വിശദീകരണം നല്‍കിയിരുന്നു. അമേരിക്കയിലെ ലൈംഗികആരോഗ്യ രംഗത്തുള്ള പ്രവര്‍ത്തകരുടെ സംഘടനായ AASECTയിലെ അംഗമാണ് സ്വയം ഡോക്ടര്‍ എന്ന് അവകാശപ്പെട്ടുന്ന ടൈറ്റസ് പറയുന്നു എങ്കിലും AASECT നല്‍കിയ വിശദീകരണ ഇമെയില്‍ പ്രകാരം അദ്ദേഹത്തിന്‍റെ അംഗത്വം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ടെര്‍മിനെറ്റ് ചെയ്തതും അദ്ദേഹത്തിന്‍റെ നിലപാടുകളെ AASECT എതിര്‍ക്കുന്നത് ആയും AASECTയിന്‍റെ മെമ്പര്‍ഷിപ്പ് കോഡിനേറ്റര്‍ ജെസ്സിക്ക ഗോനാസാലെസ് വ്യക്തം ആകുക ഉണ്ടായി. മറ്റൊരു മാനസിക ആരോഗ്യ സംഘടനായ SSTARയിലെ അംഗമാണ് ഇദ്ദേഹം എന്ന് സ്വന്തം വെബ്സൈറ്റില്‍ അവകാശം ഉനയിക്കുന്നു എങ്കിലും ഇദ്ദേഹത്തിന്റെ പേരില്‍ ഒരാള്‍ ഈ സംഘടനയുടെ അംഗം ആയി ഇല്ല എന്നുമാണ് SSTARയിന്‍റെ കംമ്മ്യൂണിക്കെഷന്‍ ഓഫിസര്‍ വിശദീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഒപ്പമുള്ള സ്ക്രീന്‍ഷോട്ടുകളില്‍ കാണാം. ഇങ്ങനെ നോക്കിയാല്‍ തീര്‍ത്തും അസത്യമായ ക്രെഡിന്‍ഷല്സും വ്യാജ ചികിത്സ രീതികളും ആയിട്ടാണ് ഇദ്ദേഹം ഇത്രയും കാലം പ്രവര്‍ത്തിച്ചത്.

ഇല്ലാത്ത രോഗത്തിന് വല്ലാത്ത ചികിത്സ നല്‍കുന്നത് വഴി മുകളില്‍ സൂചിപ്പിച്ച ഇയാട്രോജെനിക് പ്രോബ്ലത്തിലോട് ആണ് നയിക്കപ്പെട്ടുന്നത്. കടുത്ത വിഷാദവും, വിഭ്രാന്തികളും തുടങ്ങി പല മാനസിക-ശാരീരിക അസ്വസ്ഥകളും പാര്‍ശ്വഫലം ആയി കടന്നു വരാവുന്നതാണ്. പത്രറിപ്പോര്‍ട്ട് പ്രകാരം ടൈറ്റസ് ആദ്യം തന്നെ തന്‍റെ അടുക്കല്‍ വരുന്ന ആളിന്റെ ലൈംഗിക-ബന്ധങ്ങളുടെ ചരിത്രം ഒരു പേപ്പറില്‍ എഴുതി വാങ്ങാറുണ്ട്. ഇത് ഉപയോഗിച്ച് ശേഷം നിരാളി പിടിത്തത്തില്‍ നിന്ന് ഒരിക്കലും രക്ഷപ്പെട്ടാന്‍ സാധിക്കാത്ത വിധത്തില്‍ ഇദ്ദേഹം ബ്ലാക്ക്മെയിലിംഗിന്‍റെ മറ്റും മാര്‍ഗ്ഗങ്ങളും തിരഞ്ഞെടുക്കാം.
Indian Psychiatric Society ടൈറ്റസ് വര്‍ഗ്ഗീസിന് എതിരെ നിയമനടപടികളായി മുന്നോട് പോകാന്‍ ഒരുങ്ങുന്നു എന്നറിയുന്നു. IPS യിന്‍റെ കേരള ചാപ്റ്റര്‍ പ്രസിഡന്‍റെ ഡോക്ടര്‍ വര്‍ഗ്ഗീസ് പോന്നോസ് നല്‍കിയ വിവരം പ്രകാരം IPS എക്സിക്യുട്ടീവ്‌ കമ്മിറ്റി IMAയുടെയും കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് ഒതെര്‍ട്ടിയുടെയും സംയുക്ത നേതൃത്വത്തില്‍ ടൈറ്റസിനെ പോലെ വാസ്തവിക വിരുദ്ധമായി സ്വവര്‍ഗ്ഗാനുരാഗം രോഗം ആണെന്നും പറയുകയും കപട ചികിത്സ നല്കയും ചെയ്യുന്ന വ്യാജചികിത്സകര്‍ക്കു എതിരെയും നിയമ നടപടികള്‍ക്ക് ഒരുങ്ങാന്‍ തുടങ്ങുകയാണ്. ( goo.gl/1DvUT2)

ലോകത്തില്‍ ഇടംകൈയ്യരും വലംകൈയ്യരും ഇതിന്‍റെ ഇടയില്‍ നില്‍കുന്നവരുമായവരും ജനിക്കുന്നത് പോലെ ഒരു ജനന പ്രത്യേകതയാണ് 'ലൈംഗിക അഭിവിന്യാസം'. ( sexual orientation). ഇരട്ട കുട്ടികളില്‍ നടത്തിയ പഠനങ്ങള്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ച്‌ തെളിയ്ക്കുന്നത് ഒരാളുടെ ലൈംഗികത എന്നത് ഭ്രൂണ വളര്‍ച്ചയില്‍ കടന്നുവരുന്ന ജീന്‍ എക്സ്പ്രേഷന്‍റെ പ്രേത്യേകളാണ് എന്നും, ജനിതികവും, ഹോര്‍മോണലും, ഉപരിജനിതികവും ( epigenetics), ന്യൂറോളജിക്കലും ആയ സങ്കീര്‍ണ്ണമായ അനേകം പ്രവര്‍ത്തനങ്ങളുടെയും ഘടന ക്രമീകരണത്തിന്‍റെയും ഭാഗം ആയി ഉള്ള ലൈംഗികത ഏതെങ്കിലും ചികിത്സ നല്‍കി മാറ്റേണ്ട ഒന്നല്ല. മനുഷ്യര്‍ മാത്രമല്ല ആണ്-പെണ്ണ് ഭേദം അന്യേ ഡോള്‍ഫിനും, ആനയും, കുതിരയും, തിമിംഗലവും, സിംഹവും ഉള്‍പ്പെടെ ആയിരത്തി അഞ്ഞൂറില്‍ ഏറെ ജീവികളില്‍ സ്വവര്‍ഗ്ഗാനുരാഗം കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. തീര്‍ത്തും പ്രകൃതിപരമായ ഒരു ലൈംഗിക പ്രേത്യേകതയാണ്‌ ഇത് എന്നതില്‍ തര്‍ക്കമില്ല. ( https://goo.gl/JppGt6)

സ്വവർഗ്ഗനുരാഗം ആയാലും ഭിന്നവർഗ്ഗനുരാഗം ആയാലും ഇനി അതല്ല കിൻസെ സ്കെയിലിൽ എവിടെ നിൽക്കുന്ന ലൈംഗികത ആയാലും അത് പ്രാഥമികമായി ജനന പ്രത്യേകതൾ കൊണ്ടാണ് സംഭവിക്കുന്നത് എന്നും ഇടംകൈയ്യും വലംകൈയ്യും ഉള്ളവരായി ജനിക്കുന്നത് പോലെയെ ഉള്ളൂ എന്നതും ആണ് ആധുനിക ശാസ്ത്ര പഠനങ്ങളിലൂടെ ഉറപ്പ് ആക്കിയ കാര്യം. സ്വവർഗ്ഗനുരാഗികളെ ജനന പ്രേത്യേകളുടെ പേരിൽ നിഷ്ഠുരമായി ദ്രോഹിക്കുന്ന ഒരു സമൂഹം ആണ് നമ്മുടെ അവിടെ മാനവികതയുടെയും ശാസ്ത്രത്തിന്റെയും പ്രചാരകർ ആകേണ്ട ഉത്തരവാദിത്തം ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ട് എന്ന് ഞാന്‍ വിശ്വാസിക്കുന്നു. സമൂഹത്തില്‍ വൈദ്യശാസ്ത്രത്തിന്‍റെ ആട്ടിന്‍ കുപ്പായം ഇട്ട് വരുന്ന ചെന്നായ്ക്കളെ പ്രതിരോധിക്കേണ്ട ആവശ്യമുണ്ട്. ഇനിയും ടൂറിംഗിനെ പോലെയുള്ള ആയിരക്കണക്കിനു രക്താക്ഷികള്‍ നമ്മള്‍ക്ക് ആവശ്യമില്ല, ജാനാധിപത്യവും ശാസ്ത്രീയ മനോഭാവവും ഉയര്‍ത്തി പിടിക്കുകയും ചെയ്യുന്ന ഒരു ആധുനിക സമൂഹം ആയി നാം പുരോഗമിക്കുമ്പോള്‍ അവിടെ ലൈംഗിക പ്രത്യേകതകളുടെ പേരില്‍ ഞെരിഞ്ഞു അമര്‍ന്നു നശിക്കുന്ന ജീവിതകള്‍ ഉണ്ടാക്കാന്‍ പാടില്ല, അവരെ കൈപിടിച്ച് നയിക്കുകയും ആത്മാഭിമാനവും സുരക്ഷയും ഉള്ള ജീവിതം ഉറപ്പ് ആകേണ്ടതുമായാ ഉത്തരവാദിത്തം സമൂഹത്തിലെ ഓരോ അംഗങ്ങളിലും നിക്ഷിപ്തം ആണ്.
- ആശിഷ് ജോസ് അമ്പാട്ട് #KeralaHoaxBurst


Comments

Popular posts from this blog

Santhosh Iriveri Parootty - നിലനിൽപ്പിന്റെ വേദന

ചേലാകർമ്മം

Bitcoin - Sujith Kumar